2016, ഏപ്രിൽ 30, ശനിയാഴ്‌ച

കുറ്റവും ശിക്ഷയും സി.ജെ.യുടെ ക്രൈം നാടകത്തില്‍


   
വ്യക്തി, സമൂഹം , രാഷ്ട്രം എന്നിവയുടെ അവകാശങ്ങളേയും താല്‍പര്യªങ്ങളേയും സമീകരിച്ച്  അവയുണ്ടാക്കുന്ന വൈരുÎ്യങ്ങളേയും സംഘര്‍ഷങ്ങളേയും പരിഹരിച്ച് സമരസപ്പെടുത്താന്‍ ആവിഷ്‌കരിച്ചവയാണ് നിയമങ്ങള്‍. ª്യക്തി താല്‍പര്യങ്ങളുടെ പരിരക്ഷയും സമൂഹതാല്‍പര്യങ്ങളുടെ പരിപാലനവും അതുവഴി നിയമങ്ങള്‍ ലക്ഷ്യംവെക്കുന്നു. കുറ്റം, ശിക്ഷ എന്നീ ദ്വന്ദ്വങ്ങളെ ഭരണകൂടനിയമങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനവിധേയമാക്കുകയും സംവാദാത്മകമാക്കുകയും ചെയ്ത നാടകമാണ് മലയാളത്തിലെ ഏറ്റവും മികച്ച പരീക്ഷണനാടകമെന്ന് വിലയിരുത്തുന്ന സി.ജെ. തോമസിന്റെ 1128 ല്‍ ക്രൈം 27 എന്ന നാടകം. സാമൂഹ്യശാസ്ത്രത്തിന്റെയും മന:ശാസ്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും തത്ത്വചിന്തയുµടയും ചരിത്രത്തിന്റെയും വ്യത്യസ്തയുക്തികളില്‍ നിന്നുകൊണ്ട് വധശിക്ഷയുടെ വിവിധമാനങ്ങളെ കൊലപാതകം എന്ന കുറ്റത്തിന്റെ പശ്ചാത്തലത്തില്‍ സി.ജെ.തോമസ് അപഗ്രഥിക്കുന്നു.
    ലോകരാഷ്ട്രങ്ങളില്‍ മൂന്നിലൊന്ന് അതായത് 141 രാജ്യങ്ങള്‍ വധശിക്ഷനിര്‍ത്തലാക്കുകയും (ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മെയ് 2012 ലെ കണക്കനുസരിച്ച്) ഇന്ത്യയടക്കം  മറ്റുലോകരാഷ്ട്രങ്ങളിലും വധശിക്ഷയ്‌ക്കെതിരായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും പുരോഗമിക്കുകയും ചെയ്യുന്ന ചരിത്ര പശ്ചാത്തലത്തില്‍ ക്രൈം നാടകത്തെ പരിശോധിക്കുമ്പോള്‍ അന്ന് സി.ജെ. ഉയര്‍ത്തിയ ചിന്തകളും വാദങ്ങളും തന്നെയാണ് ഇന്നും വധശിക്ഷയ്‌ക്കെതിരെ ലോകസമൂഹം ഉയര്‍ത്തിപ്പിടിക്കുന്നതെന്നു കാണാം. അഫ്‌സല്‍ ഗുരുവിനും ¤¯¾³¡¸¶££œ²¹ ¢¯¥˜¹ œÞ‰°¤ വധശിക്ഷകളും ബസ്സിനകത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന ഡല്‍ഹി സംഭവത്തിലെ പ്രധാന പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നതിനാല്‍ കോടതി കുറ്റവിമുക്തനാക്കിയതുമാണ് ഇന്ത്യയില്‍ ഇത്തരം ചര്‍ച്ചകളെക്രിയാത്മകമാക്കിയത്. കുറ്റം, ശിക്ഷ, വധം തുടങ്ങിയ പരികല്പനകളുടെ അര്‍ത്ഥവും വ്യാപ്തിയും ആപേക്ഷികമായി നിലകൊള്ളുന്ന ഒന്നാണ്. അത് ദേശത്തിലെ പൗരന്മാരുടെ പുരോഗമനവീക്ഷണത്തോടും മാനവികതയോടും ഭരണകൂടത്തോടും ഭരണവ്യവസ്ഥയോടും ബന്ധപ്പെട്ടുനില്‍ക്കുന്ന ഒന്നാണ്.
    'വ്യവസ്ഥാപിത സമൂഹത്തിന്റെ സുസ്ഥിര നിലനില്‍പ്പിനായി അതിലെ അംഗങ്ങളായ  വ്യക്തികളുടെ സ്വഭാവം, പെരുമാറ്റം, പ്രവൃത്തി, സ്വാതന്ത്ര്യം, അവകാശം, തുടങ്ങിയവയ്ക്കുമേല്‍ ബാധകമാക്കപ്പെടുന്ന നിയന്ത്രണം, അതിര്, വിലക്ക് എന്നിവയുടെ സമാഹാരമോ സംഹിതയോ സംഘാടനമോ ആണ് നിയമം.' (സര്‍വ വിജ്ഞാനകോശം, വാല്യം 15, പുറം 647) വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള ഭരണകൂടവിലക്ക് എന്നതില്‍ നിന്നും ഭിന്നവും കൂടുതല്‍ പുരോഗമനപരവും മാനവികവുമായ കാഴ്ചപ്പാടാണ് സി.ജെ. മുന്നോട്ടുവെക്കുന്നതെന്നു കാണാം. 20 -ാം  നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കന്‍ നിയമശാസ്ത്രകാരനായ റേസ്‌കോ പൗണ്ടിന്റെ നിയമ നിര്‍വചനത്തോട് സി.ജെ.യുടെ വീക്ഷണം സാധര്‍മ്മ്യം പുലര്‍ത്തുന്നതായികാണാം. സാമൂഹ്യ പുനര്‍നിര്‍മ്മാണത്തിനുള്ള ഒരു ഉപകരണമാണ് നിയമമെന്നതായിരുന്നു റേസ്‌കോ പൗണ്ടിന്റെ നിര്‍വചനം. ഏതൊരാള്‍ക്കും അയാളെ നന്നാക്കാന്‍ ആവശ്യമായ ശിക്ഷയേ നല്‍കാവൂ എന്ന് സി.ജെ. നാടകത്തില്‍ ഗുരുവിനെക്കൊണ്ട് പറയിക്കുമ്പോള്‍ പ്രതിഫലിക്കുന്നത് സാമൂഹ്യപുനര്‍നിര്‍മ്മാണമെന്ന ആശയം തന്നെയാണ്.
    കുറ്റം, ശിക്ഷ എന്നീ ദ്വന്ദ്വങ്ങളെ മന:ശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോള്‍ അത് ആത്യന്തികമായി ലക്ഷ്യംവെക്കുന്നത് മനുഷ്യന്റെ സംസ്‌കരണ (Refinement) മാണെന്ന് കാണാം. അനഭിലഷണീയമോ (undesirable) സമൂഹ വിരുദ്ധമോ (Anti-Social) ആയ ഒരു വ്യവഹാരത്തെ വ്യക്തിയില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍വേണ്ടി ഉപയോഗിക്കുന്ന അസുഖകരമായ അനുഭവത്തെയാണ് ശിക്ഷയായി കാണുന്നത്. അതായത് ശിക്ഷയനുഭവിക്കുന്നതിലൂടെ വ്യക്തിയില്‍ നടക്കേണ്ടത് മനോഭാവമാറ്റമാണ്. ശാരീരികപീഡനം (Corporal punishment)  കൊണ്ട് വ്യക്തിയുടെ ദു:സ്വഭാവത്തെ താല്ക്കാലികമായി അടിച്ചമര്‍ത്താമെന്നല്ലാതെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ജയിലുകളും ദുര്‍ഗുണ പരിഹാര പാഠശാലകളും ചെയ്യുന്നത് കുറ്റവാളിയുടെ കുറ്റവാസനകളെ കൂടുതല്‍ ശക്തമാക്കുകയാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന കുറ്റവാളികള്‍ വീണ്ടും അതേ കുറ്റമോ അതിനേക്കാള്‍ മാരകമായ കുറ്റമോ ചെയ്ത് വീണ്ടും ജയിലിലേക്കു തന്നെ വരുന്ന  അവസ്ഥ  നിലനില്‍ക്കുന്നു.
    സര്‍ക്കാര്‍,  ഭരണസംവിധാനം, പട്ടാളം, പോലീസ്, കോടതി, ജയില്‍ തുടങ്ങിയവ മര്‍ദ്ദനത്തിനുവേണ്ടിയുള്ള ഭരണകൂട ഉപകരണങ്ങളാണെന്നും പള്ളി, സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകള്‍, കുടുംബം, നിയമം, രാഷ്ട്രീയ കക്ഷികള്‍, ട്രേഡുയൂണിയനുകള്‍, പത്രം, റേഡിയോ, ടെലിവിഷന്‍, സാഹിത്യം, കല, സ്‌പോര്‍ട്‌സ്  തുടങ്ങിയവ പ്രത്യയ ശാസ്ത്രപരമായ ഭരണകൂട ഉപകരണങ്ങളാണെന്നുമുള്ള അല്‍ത്തൂസറിന്റെ വീക്ഷണത്തോട് (ദര്‍ശനവും രാഷ്ട്രീയവും, അല്‍ത്തൂസര്‍, വി.സി. ശ്രീജന്‍. പുറം.17)  സി.ജെ.യുടെ നാടകദര്‍ശനം താദാത്മ്യം പ്രാപിക്കുന്നത് കാണാം. ജയില്‍, കോടതി, പത്രം, രാഷ്ട്രീയക്കാര്‍, പള്ളി, നിയമം, സാഹിത്യം, കല തുടങ്ങിയവയെല്ലാം തന്നെ ക്രൈം നാടകത്തില്‍ വിശകലനവിധേയമാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു.
    മരണം പ്രത്യേകിച്ചും അവനവന്റെ മരണം ഫലിതമാണെന്ന പ്രമേയത്തെ കേന്ദ്രമാക്കി രചനയിലും ഘടനയിലും അവതരണത്തിലും ഏറ്റവും കൂടുതല്‍ പരീക്ഷണപ്രവണതകള്‍ പ്രകടിപ്പിക്കുന്നതുമായ നാടകമാണിത്. മരണം ഫലിതമാമെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഗുരു ശിഷ്യനു മുന്നില്‍ സൃഷ്ടിക്കുന്ന നാടകത്തിനുള്ളിലെ  നാടകത്തിലേക്ക് ഭരണകൂടത്തിന്റെ പ്രത്യയ ശാസ്ത്ര ഉപകരണങ്ങളായി അല്‍ത്തൂസര്‍ എടുത്തുകാണിച്ചവയെല്ലാം കടന്നുവരുന്നു.
    കുമ്മായനിര്‍മ്മാണ ഫാക്ടറിയിലെ തൊഴിലാളികളാണ് മാര്‍ക്കോസും വര്‍ക്കിയും. മാര്‍ക്കോസിന്റെ ഭാര്യയുമായി വര്‍ക്കിക്കുള്ള അവിഹിതബന്ധം മദ്യലഹരിയില്‍ രണ്ടുപേരും തമ്മിലുള്ള തര്‍ക്കത്തിലേക്കും ശണ്ഠയിലേക്കും നീങ്ങുന്നു. ചൂളയിലേക്കുവീണ മാര്‍ക്കോസ് കൊല്ലപ്പെട്ടുവെന്ന നിഗമനത്തില്‍ വര്‍ക്കി കൊലപാതകക്കുറ്റത്തിന്  തടവിലാകുന്നു. വധശിക്ഷയെ ഭയപ്പെട്ട് ജയിലില്‍ മനസ്സുതകര്‍ന്ന് മരിക്കുന്നു മരിച്ചുവെന്ന് വിശ്വസിച്ച മാര്‍ക്കോസ് തിരിച്ചുവരുന്നു. ഗുരു നാടകമവസാനിപ്പിക്കുന്നു.
    കുറ്റശിക്ഷകളുടെ മൂല്യം നിര്‍ണയിക്കുന്നതില്‍  മേല്‍കീഴ് അധികാരബന്ധങ്ങള്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന് അനാവരണം ചെയ്യാന്‍ സി.ജെ. നാടകത്തില്‍ ഉപയോഗിച്ചിരിക്കുന്നത് പത്രമോഫീസിനെയാണ്. മാര്‍ക്കോസിന്റെ കൊലപാതകം ഡബിള്‍ കോളത്തിനുപോലും പറ്റില്ല. വല്ല സിനിമാതാരമോ കോടീശ്വരനോ ആയിരുന്നെങ്കില്‍ ന്യൂസ് വാല്യു ഉണ്ടായേനേ-യെന്ന പത്രമാപ്പീസിലെ സഖറിയയുടെ പരിദേവനം ഉദാഹരണം. മരിച്ചവനോട് കുഴിക്കാണം വാങ്ങാന്‍ അവസരം കിട്ടാതെപോയതിനാലാണ് പള്ളിക്കാര്‍ക്കും അച്ഛനും സങ്കടം. രാഷ്ട്രീയക്കാരനായ ശാസ്ത്രിക്ക് അത് പത്രത്തില്‍ പ്രസ്താവന അച്ചടിച്ചു വരാനുള്ള അവസരമാണ്. ഒടുവില്‍ മലമ്പ്രദേശങ്ങളില്‍ താറാവുകൃഷി നടത്തുന്നതിനെക്കുറിച്ചുള്ള ധനകാര്യമന്ത്രിയുടെ വാര്‍ത്തവന്നതോടെ മാര്‍ക്കോസിന്റെ കൊലപാതകവാര്‍ത്ത പത്രത്തിലെ രണ്ടാം പേജില്‍ കുമാരിപില്‍സിന്റെ പരസ്യത്തിനു താഴെ ചെറിയ കുറിപ്പായിമാത്രം അച്ചടിക്കുന്നു. സാമൂഹികശ്രേണിയിലെ അധികാരബന്ധങ്ങളുടെ പിരമിഡിലെ താഴേത്തട്ടിലെ പ്രതിനിധിയായ മാര്‍ക്കോസിന്റെ ജീവന്‍ രാഷ്ട്രീയക്കാര്‍ക്കും പുരോഹിതനും മാധ്യമങ്ങള്‍ക്കും  കേവലം വിനോദം മാത്രമായി മാറുന്നു.
സമൂഹത്തിന്റെ  ഏറ്റവും ചെറിയ ഏകകമായ കുടുംബത്തിനകത്തും വ്യക്തിയുടെ സ്ഥാനവും അധികാരവും നിര്‍ണയിക്കുന്നത് അയാളുടെ വരുമാനമാണ്. ഗൃഹനാഥനായ മാര്‍ക്കോസിന്റെ മരണവാര്‍ത്തയും വര്‍ക്കിയുടെ തടവുശിക്ഷയും മാര്‍ക്കോസിന്റെ ഭാര്യയില്‍ ഉണ്ടാക്കുന്ന പ്രതികരണം കടിച്ചതുമില്ല പിടിച്ചതുമില്ല എന്നതാണ്. പണം തരുന്ന ഭര്‍ത്താവിനേയും ജാരനേയും ഒരേസമയം  നഷ്ടമായതാണ് അവളുടെ സങ്കടം. പിതാവിന് കഞ്ചാവുവാങ്ങാന്‍ തനിക്കിനി ആരുപണം തരും  എന്നോര്‍ത്താണ് വിഷമം.
കോടതി, പോലീസ്, ഭരണകൂടം, നിയമം, കുറ്റവാളി എന്നീ സംവിധാനങ്ങള്‍ക്കകത്തും പുറത്തും നിന്നുകൊണ്ട് വധശിക്ഷയുടെ വിവിധമാനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ സി.ജെ.ക്ക് ക്രൈം നാടകത്തില്‍ സാധിച്ചിട്ടുണ്ട്. മാനവികതയിലധിഷ്ഠിതമായ സി.ജെ.യുടെ ജീവിതദര്‍ശനം തന്നെയാണ് വിവിധ  കഥാപാത്രങ്ങളുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.
ഒന്നും ഒന്നും കൂട്ടിയാല്‍ പൂജ്യമാണോ?  പിന്നെയെന്തിനാണ് ഒരുത്തന്‍ ചത്തതിന് വേരൊരുത്തനെക്കൂടി കൊല്ലുന്നത്? എന്ന സഖറിയയുടെ ചോദ്യത്തിലെ ഗണിതയുക്തി വധശിക്ഷയുടെ അയുക്തികത വെളിവാക്കുന്നു. ഒരുത്തനെക്കൂടി മരിപ്പിച്ചതുകൊണ്ട് മരിച്ചുപോയവന് എന്തെങ്കിലും  ഗുണം കിട്ടുന്നുണ്ടോയെന്ന ഗുരുവിന്റെ ചോദ്യവും പ്രസക്തം തന്നെ. കൊന്നവന്‍ പിന്നേയും കൊല്ലുമെന്നുള്ള ഭയമാണ് വധശിക്ഷയ്ക്കു പ്രേരിപ്പിക്കുന്നതെങ്കില്‍ ഒരൊറ്റ പരിഹാരമേയുള്ളൂ കൊലപാതകം നടത്താന്‍ ആരോഗ്യമുള്ള എല്ലാവരേയും കൊല്ലണം എന്ന സഖറിയയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നത് ഭാരതേന്ദുഹരിശ്ചന്ദ്രയുടെ അംധേരിയിലെ ചൗപട് രാജാവിനെയാണ്. കൊലക്കയറിനുപാകമായ കഴുത്തുണ്ട് എന്നതുകൊണ്ടുമാത്രം തൂക്കിലേÝാന്‍ വിധിക്കന്ധെട്ട ഗോവര്‍ധനെയാണ്.  നിയമത്തിന് മരണത്തില്‍ താല്‍പര്യമില്ല കൊലക്കേസ്സില്‍ മാത്രമേയുള്ളൂ. അത് പ്രതിയെ അപമാനം കൂടാതെ മരിക്കാന്‍ സമ്മതിക്കില്ല. ക്രൂശിക്കലാണ് ജനാധിപത്യത്തിന്റെ സനാതനമന്ത്രം നിയമം മരണത്തെ ആഘോഷമാക്കി മാറ്റുന്നു തുടങ്ങിയ ഗുരുവിന്റെ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നത് സി.ജെ.യുടെ ജീവഹത്യക്കെതിരായ നിലപാടുകളാണ്. പ്രതി എന്ത് കുറ്റം ചെയ്താലും  അയാള്‍ നന്നാകുവാനുള്ള ശിക്ഷയിലധികം ചോദിക്കുന്നത്, അത് കൊടുക്കുന്നത് പാപകരം തന്നെ. കണ്ണിനു പകരം കണ്ണ് എന്ന നിയമം പരിഷ്‌കൃതമനുഷ്യന്റേതല്ല. അതു സമരരംഗത്തിന്റെ ഒരു പൈശാചികസന്തതിയാണ്. കാടത്തത്തിന്റെ അവശിഷ്ടമാണ്. എന്ന വാക്കുകളും വധശിക്ഷയ്‌ക്കെതിരായ പ്രഖ്യാപനമാവുന്നു. ബി.സി. 1750 ല്‍ യൂഫ്രട്ടീസ് , ടൈഗ്രീസ് നദീമുഖത്ത് നിലനിന്ന മെസൊപ്പൊട്ടേമിയന്‍ സംസ്‌കാരത്തിന്റെ സൃഷ്ടിയായ ഹമുറാബിയന്‍ നിയമ ശാസ്ത്രസംഹിതയാണ് അറിയപ്പെട്ടതില്‍  ഏറ്റവും പ്രാചീനമായത്. (നിശാഗന്ധി വിശ്വവിജ്ഞാനകോശം, വാല്യം 10. പുറം 672) ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ മനുഷ്യന്‍ പുരോഗമിച്ചിട്ടും നമ്മുടെ നിയമസംഹിതയിലെ  നിയമങ്ങളില്‍ ഹമ്മുറാബിയുടെ കാലത്തോളം  പഴക്കമുള്ള കാടന്‍ നിയമങ്ങളുണ്ടെന്ന് സി.ജെ.  ഓര്‍മ്മിപ്പിക്കുന്നു.
പ്രതിഭാഗം വക്കീലും വാദിഭാഗം വക്കീലും തമ്മിലുള്ള വാദ പ്രതിവാദങ്ങളിലും വധശിക്ഷയെ  വിചാരണ ചെയ്യുന്നുണ്ട്. ജീവിതം  ദിവ്യമാണ് അത് ഈശ്വരദത്തമാണ്. തൃണത്തെപ്പോലും  മുളപ്പിക്കാന്‍  കഴിയില്ല  മനുഷ്യനെന്ന് സര്‍ക്കാര്‍ വക്കീല്‍ വാദിക്കുമ്പോള്‍ മരണശിക്ഷയുടെ  ഉദ്ഭവം തന്നെ പ്രതികാരബുദ്ധിയില്‍ നിന്നാണെന്ന് പ്രതിയുടെ വക്കീലും ഓര്‍മ്മിപ്പിക്കുന്നു. വധശിക്ഷ പ്രതികാരമാമെന്ന സി.ജെ.യുടെ നിരീക്ഷണം എത്രത്തോളം യാ™ാര്‍˜¸™്യമാണെന്ന് കുട്ടിക്കുറ്റവാളിയുടെ  പ്രായപരിധി 18 ല്‍ നിന്ന് 16  ആക്കാന്‍ നമ്മുടെ ഭരണകൂടത്തെ പ്രേരിപ്പിച്ചത്  ഡല്‍ഹി പീഡന കൊലപാതകക്കേസിലെ പ്രധാന പ്രതിയെ കോടതി മോചിപ്പിച്ചനടപടിയാെണന്നതില്‍ നിന്നും വ്യക്തമാവുന്നു. നിയമം അനുസരിച്ച് കൊന്നാലും നിയമം അനുസരിക്കാതെ കൊന്നാലും മരിക്കുന്നവനെ സംബന്ധിച്ചിടത്തോളം യാതൊരു വ്യത്യാസവുമില്ലെന്ന പ്രതിഭാഗം വക്കീലിന്റെ വാദവും ചിന്തനീയമാണ്.
കൊലപാതകക്കേസില്‍ തടവും വിചാരണയും നേരിടുന്ന പ്രതി അനുഭവിക്കുന്നത് ആറിരട്ടിശിക്ഷയാണെന്ന ശിക്ഷ്യന്റെ വാദത്തിലൂടെ പ്രതിയോടുകാണിക്കേണ്ട മാനുഷ്‌കമായ പരിഗണനയിലേക്കാണ് സി.ജെ. വിരല്‍ ചൂണ്ടുന്നത്. ആംനസ്റ്റി ഇന്‍ര്‍നാഷണലിന്റെ കണക്കനുസരിച്ച് കുറ്റവാളി വധശിക്ഷകാത്ത് ശരാശരി 10 വര്‍ഷം  ഒരു രാജ്യത്ത് തടവില്‍ കിടക്കേണ്ടിവരുന്നുണ്ടെന്നത് പ്രതി അനുഭവിക്കുന്നത്. ആറിരട്ടി ശിക്ഷയാമെന്ന സി.ജെ.യുടെ വാദത്തെ സാധൂകരിക്കുന്നു. ക്രൂശിക്കലാണ് ജനാധിപത്യത്തിന്റെ സനാതന മന്ത്രമെന്നും പരിണാമം പൂര്‍ത്തിയാകാത്ത ഇരുകാലികളോട് എന്തെങ്കിലും പറഞ്ഞുമനസ്സിലാക്കാന്‍ സാധ്യമല്ലെന്നുമുള്ള ഗുരുവിന്റെ വാക്കുകളില്‍  പ്രതിഫലിക്കുന്നത് വ്യവസ്ഥയോടുള്ള  സി.ജെ.യുടെ അമര്‍ഷമാണ്. നിയമത്തിന് പ്രതിയെ ദ്രോഹിക്കാനുള്ള അവസരം നഷ്ടമാകുന്നതുകൊണ്ടാണ് ആത്മഹത്യാശ്രമം കുറ്റകരമാക്കിവെച്ചിരിക്കുന്നതെന്നും ജീവിതത്തെ ധീരമായി നേരിടാന്‍ നിയമം യാതൊരു സഹകരണവും കൊടുക്കുന്നില്ല. എന്നാല്‍ ജീവിതായോധനത്തില്‍ നിന്ന് ഒളിച്ചോടുന്നതിനെ തടയുവാന്‍ നിയമമുണ്ട്.  ഇതാണ് നിയമാവലിയിലെ ഏറ്റവും മൂര്‍ത്തിമത്തായ സ്വാര്‍ത്ഥതയെന്നും ഗുരുവിലൂടെ സി.ജെ. സംസാരിക്കുമ്പോള്‍ അനാവരണം ചെയ്യപ്പെടുന്നത്  നിയമവ്യവസ്ഥയുടെ മനുഷ്യത്വവിരുദ്ധതയാണ്. മറ്റൊരിടത്ത് നിയമം പലപ്പോഴും ശിക്ഷയേക്കാള്‍ ഭയങ്കരമാകാറുണ്ടെന്ന് പ്രതിഭാഗം വക്കീലിനെക്കൊണ്ട് പറയിക്കുന്നുമുണ്ട്.
ജഡ്ജിയുടെ മുന്നില്‍ പ്രതിഭാഗം വക്കീലും വാദിഭാഗം വക്കീലും നടത്തുന്ന കേസിന്റെ തലനാരിഴകീറിയുള്ള സംവാദങ്ങള്‍ക്ക് കൈയടിനേടാനുള്ള നാടകനടന്റെ വാചകക്കസര്‍ത്തിനേക്കാള്‍ യാതൊരു  പ്രാധാന്യവുമില്ലെന്ന് വക്കീലിനേയും ജഡ്ജിയേയും വിചാരണയ്ക്ക് വിധേയമാക്കി  സി.ജെ. തെളിയിക്കുന്നു.
ഡ്യൂട്ടി ബാധിച്ചാല്‍ മനുഷ്യന്‍ മനുഷ്യനല്ലാതായിത്തീരുമോയെന്ന ഗുരുവിന്റെ സര്‍ക്കാര്‍ വക്കീലിനോടുള്ള ചോദ്യം മാനുഷികവ«ം നോക്കാതെ നിയമം നടപ്പാക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരോടുമുള്ള ചോദ്യമായി മാറുന്നു. സര്‍ക്കാര്‍ വക്കീലിനെ ചക്കി, 'അയാള്‍ക്ക് മനുഷ്യത്വമെന്നത് മനസ്സിലാകുകയില്ല. അയാച്ചെ നിയമപ്പുസ്തകം കൊണ്ടുണ്ടാക്കിയതാണ്' എന്ന് പരിഹസിക്കുമ്പോള്‍ 'നിയമ അന്ധത' പൂര്‍ണമാവുന്നു. കേസിന്റെ വിചാരണക്കിടയില്‍ നിങ്ങളെന്താണ് ആലോചിച്ചുകൊണ്ടിരിക്കുന്നതെന്ന ചക്കിയുടെ ചോദ്യത്തിന് ജഡ്ജിയുടെ മറുപടി കുടവയറന്‍ എന്നവാക്കിന്റെ അര്‍ത്ഥം കൊടന്തയാണോ, കുടന്തയാണോ എന്നു പറയുമ്പോള്‍ കേസും വിചാരണയും ശിക്ഷയും നൈതികതയും വൈകാരികതയും ഇല്ലാത്ത കോമാളിത്തങ്ങളായി മാറുന്നു.
മാനസിക പരിവര്‍ത്തനത്തിനുള്ള ഉപാധി എന്ന നിലയില്‍ നിന്നും ഇരയുടേയോ ഭരണകൂടത്തിന്റെയോ പ്രതികാരത്തിനുള്ള മാര്‍ഗം എന്ന നിലയിലേക്ക് ശിക്ഷയെ പരിവര്‍ത്തിപ്പിച്ചതുമുതലാണ് ശിക്ഷ മനുഷ്യത്വവിരുദ്ധമാവുന്നത്.
സഹായക ഗ്രന്ഥങ്ങള്‍
ശ്രീജന്‍.വി.സി. ദര്‍ശനവും രാ¬്ട്രീയവും. അല്‍ത്തുസര്‍. തിരുവനന്തപുരം: ഫോക്കസ് ബുക്ക്‌സ്. 1991.
സര്‍വവിജ്ഞാനകോശം. വാല്യം-15.തിരുവനന്തപുരം: കേരള സംസ്ഥാന സര്‍വ വിജ്ഞാനകോശം  ഇന്‍സ്റ്റിറ്റ്യൂട്ട് 2010.
നിശാഗന്ധി വിശ്വവിജ്ഞാനകോശം. വാല്യം 10. ഇരിങ്ങാലക്കുട: നിശാഗന്ധി പബ്ലിക്കേഷന്‍സ്. 2010.
തോമസ് സി.ജെ. 1128 ല്‍ ക്രൈം 27. കോട്ടയം: ഡി.സി.ബുക്‌സ് 2005.
ഗ്രാംഷി അന്റോണിയോ. തെരഞ്ഞെടുത്ത സാംസ്‌കാരിക രചനകള്‍, കൊല്ലം: ഗ്രാംഷി ബുക്‌സ്. 2013. 

1 അഭിപ്രായം: